2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഒരു ജനവിരുദ്ധസമരത്തിന്റെ ദയനീയമായ അന്ത്യം

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരായ ഡോക്ടര്‍മാര്‍ നടത്തിവന്ന അനാവശ്യസമരം അതിന്റെ സ്വാഭാവികമായ പതനം കണ്ടിരിക്കുന്നു.സമരം അവസാനിപ്പിച്ചതിലൂടെ ഡോക്ടര്‍മാര്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്ന് പറയാം.മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കും യു ജി സി സ്കെയില്‍ നപ്പിലാക്കണമെന്ന അവരുടെ ദീര്‍ഘകാലത്തെ ആവശ്യം എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അംഗീകരിക്കുകയും ശമ്പളത്തില്‍ വലിയ വര്‍ദ്ധന വരുത്തുകയും ചെയ്തു.ഇതോടൊപ്പം മെഡിക്കല്‍ വിദ്ധ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുതുന്നതിന്റെയും,ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെ സ്വകാര്യപ്രാക്ടീസും സര്‍ക്കാര്‍ നിര്‍ത്തലാക്കി.എന്നാല്‍ പൊതുജന നന്മയെ ലക്ഷൃമാക്കിയുള്ള ധീരമായ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍മാര്‍ക്കിടയിലെ പണക്കൊതിയന്മാരായ ചിലരുടെ പ്രേരണയ്ക്കും, മറ്റു ചില ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് എടുത്തുചാടുകയായിരുന്നു.സമരക്കാര്‍ക്കിടയില്‍ പിന്തുണ കുറഞ്ഞു വരികയും പൊതുജനാഭിപ്രായം എതിരായി തീരുകയും ചെയ്തപ്പോള്‍ അവര്ക്കു സമരം നിരുപാധികം പിന്‍വലിക്കേണ്ടി വന്നു.ജനവിരുദ്ധങ്ങളായ അനാവാശ്യസമരങ്ങള്‍ക്ക് ഇതുപോലുള്ള അനുഭവമായിരിക്കും ഉണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ദീപാവലി-വെളിച്ചത്തിന്റെ മഹോത്സവം

ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ വെളിച്ചത്തിന്റെ മഹോത്സവമായ ദീപാവലി ആഘോഷിക്കുന്നതിന്റെ തിടുക്കത്തിലാണ്.തിന്മക്കു മേല്‍ നന്‍മ വിജയം കൈവരിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണിത്.നരകാസുരന്‍ എന്ന നീചനായ രാജാവിനെ കൊണ്ട് പ്രജകള്‍ പൊറുതിമുട്ടിയപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതായാണ് ഐതിഹ്യം.കാര്‍ത്തിക മാസത്തിലെ നരകചതുര്‍ദശി ദിവസമാണ്‌ ഇതു സംഭവിച്ചത്.ഹിന്ദു മത വിശ്വാസികള്‍ മാത്രമല്ല ബുദ്ധമതക്കാര്‍.ജൈനന്മാര്‍,സിഖുകാര്‍ തുടങ്ങിയവരും ദീപാവലി ഉത്സാഹപൂര്‍വ്വം ആഘോഷിക്കുന്നുണ്ട്.ദീപാവലി ദിവസം വളരെ പുലര്‍ച്ചെ എഴുന്നേറ്റ് ഹൈന്ദവ ഭവനങ്ങളില്‍ ചെരാതുകള്‍ തെളിയിക്കുന്നത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും.എല്ലാവരും കുളിച്ചു നിറപ്പകിട്ടാര്‍ന്ന പുതു വസ്ത്രങ്ങള്‍ ധരിക്കുന്നു.കുട്ടികള്‍ക്ക് ദീപാവലി കമ്പിത്തിരിയുടേയും മത്താപ്പൂവിന്‍റേയും കാലം കൂടിയാണ്.സ്വാദിഷ്ടങ്ങളായ ഭക്ഷണവും, മധുരപലഹാരങ്ങളും ദീപാവലി ആഘോഷത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.ദീപാവലിയോടനുബന്ധിച്ചു ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടാവും.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ നേരുന്നു.തിന്മക്കുമേല്‍ എന്നുമെന്നും നന്‍മ വിജയം നേടട്ടെ.

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വാര്‍ത്തകള്‍ മുക്കാന്‍ മാസപ്പടി

കേരളത്തില്‍ മുന്‍കാലങ്ങളില്‍ ചില അബ്കാരികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തങ്ങളുടെ കള്ളക്കച്ചവടത്തിന് തടസ്സം നേരിടാതിരിക്കാന്‍ മാസപ്പടി നല്‍കിവന്നതായി കേട്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്ത വന്നിരിക്കുന്നു.അവിടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളിലും വരാതിരിക്കാന്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസപ്പടി നല്‍കി വരുന്നുണ്ടത്രേ.70 ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാസം തോറും 1000 മുതല്‍ 6000 രൂപ വരെ ഇയാള്‍ കൊടുക്കുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ തെളിവുകള്‍ സഹിതം കണ്ടെത്തിയിരിക്കുന്നു.നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി വാതോരാതെ പറയാന്‍ മടികാണിക്കാത്ത മാന്യന്മാര്‍ക്ക് ഈ സംഭവത്തെ കുറിച്ചു എന്താണ് പറയാനുള്ളത്?മാധ്യമ മാനേജ്മെന്‍റുകളുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുകയും ,താമസ്ക്കരിക്കുകയും ചെയ്യുന്ന പതിവു അഭ്യാസങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ദൈനംദിന സംഭവങ്ങളാണല്ലോ.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെ സി എന്‍ എന്‍ തുടങ്ങിയ ടി വി ചാനലുകളും ചില ദേശീയ മാധ്യമങ്ങളും ജനങ്ങളിലെത്തിച്ചപ്പോള്‍ ,അഴിമതി എന്ന് കേള്‍ക്കുമ്പോള്‍ മിനിസ്ക്രീനുകളില്‍ ഉറഞ്ഞു തുള്ളുകയും,പത്രത്താളുകളില്‍ കോളങ്ങള്‍ എഴുതി വിടുകയും പതിവാക്കിയ പുണ്യവാളന്മാര്‍ ഈ വാര്‍ത്തകള്‍ വന്നപ്പോള്‍ കാശിക്കു പോയിരുന്നോ? തന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മറ്റൊരു പത്രമുതലാളി ഒരു മഞ്ഞപത്രക്കാരനെ മുന്‍നിര്‍ത്തി കളിക്കുന്ന അഭ്യാസങ്ങള്‍ക്ക് നമ്മള്‍ കേരളീയര്‍ സാക്ഷൃം വഹിക്കുന്നു.കോടതികളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ പോലും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും എഴുന്നള്ളിച്ചു ചില മാധ്യമങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഈ ഗണത്തില്‍ പെട്ട മാധ്യമങ്ങളില്‍ നിന്നും നേരിന്റെ തൂവെട്ടം എന്നാണാവോ പ്രകാശം പരത്തുക?കാത്തിരുന്ന് കാണാം.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ജയന്തി നാളില്‍ മഹാത്മാവിന് നമോവാകം

ലോകം കണ്ട മഹാത്മാക്കളില്‍ എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്ന മുന്നണിപ്പോരാളിയായിരുന്നു മഹാത്മാ ഗാന്ധിജി.
ഒക്ടോബര്‍ 2
മഹാത്മാവിന്റെ ജന്മദിനം ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു.ഈ ജയന്തി ദിനത്തില്‍ ബാപ്പുജിയ്ക്ക് നമോവാകമര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുകയും, സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഉന്നതങ്ങളായ മൂല്യങ്ങള്‍ എപ്പോഴാണ് നമുക്കു കൈമോശം വന്നതെന്ന് അന്വേഷിക്കുകയാണ് ഈ കുറിപ്പില്‍ ചെയ്യുന്നത്.അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്ന മഹാത്മാവിന്റെ സ്വപ്ന ഭൂമികയെവിടെ? അക്രമവും അശാന്തിയും കൊടികുത്തി വാഴുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെവിടെ?സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ സത്യാഗ്രഹസമരമെന്ന ആയുധം മാത്രം ഉപയോഗിച്ചു പടനയിച്ച് വിജയം കൈവരിച്ച ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തിയുണ്ട്.തനിക്ക് ചുറ്റും നടമാടിയിരുന്ന സാമൂഹ്യതിന്മകള്‍ക്കെതിരെ അദ്ദേഹം വിരല്‍ ചൂണ്ടുകയും അവ ഉന്മൂലനം ചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്കുകയും ചെയ്തു.ഉടുതുണിക്ക് മറുതുണിയില്ലാത്ത തന്റെ രാജ്യത്തിലെ ദരിദ്ര നാരായണന്‍മാരുടെ ഉന്നമനം അദ്ദേഹം ആഗ്രഹിച്ചിരുന്നു.സ്വയം പര്യാപ്തമായ ഗ്രാമങ്ങള്‍ ചേര്‍ന്ന ഗ്രാമസ്വരാജ് ഗാന്ധിജിയുടെ ആശയമായിരുന്നു.അമിതമായി ആഹാരം കഴിക്കുന്നത്‌ പോലും ഹിംസയുടെ ഗണത്തിലാണ് മഹാത്മജി പെടുത്തിയിരുന്നത്.മദ്യപാനത്തെ നഖശിഖാന്തം എതിര്‍ക്കുകുയും അതിനെതിരെ സഹനസമരത്തിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുകയം ചെയ്തു.ഇന്ത്യയില്‍ നിലനിന്നിരുന്ന മതപരവും ജാതീയവുമായ സ്പര്‍ദ്ധയില്‍ ഏറെ മനം നൊന്തിരുന്നു,മഹാത്മാവിന്.സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുണ്ടായ ഇന്ത്യാവിഭജനവും നാട്ടില്‍ അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങളും ഗാന്ധിജിയെ വല്ലാതെ ദുഃഖിതനാക്കി.ഇന്ത്യയാകെ ആഹ്ലാദത്തിമര്‍പ്പിലായിരുന്നപ്പോള്‍ ഗാന്ധിജിക്ക് അതില്‍ പങ്കെടുക്കാന്‍ മനസ്സു വന്നില്ല.രാജ്യത്തിന്റെ മതമൈത്രിക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയതിന്റെ പേരില്‍ മതഭ്രാന്തന്മാര്‍ ആ മഹാത്മാവിന്റെ ജീവനെടുത്ത കൊടും പാതകത്തിനും നാം സാക്ഷികളായി.ജയന്തി ദിന ചിന്തകള്‍ ഇവിടെ നിര്‍ത്തട്ടെ.

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആസിയന്‍കരാര്‍-ആശങ്കകളകറ്റണം

ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും 2009 ആഗസ്ത്‌ 13 നു ഒപ്പുവെച്ച സ്വതന്ത്രവ്യാപാരകരാറിനെ കേരളത്തിലെ കര്‍ഷകര്‍ ആശങ്കകളോടെയാണ് കാണുന്നത്.തെക്കു കിഴക്ക് ഏഷ്യയിലെ 10 രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ആസിയനുമായി 2001 മുതല്‍ ഇന്ത്യ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു.2003 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയ് കരാറിന്റെ കരടില്‍ ഒപ്പിട്ടു.2010 ജനുവരി 1 മുതല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും.2019 ല്‍ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാവുന്നതോടെ കരാറില്‍ ഉള്‍പ്പെട്ട കാര്‍ഷികവിഭവങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറയും.ഉദാഹരണത്തിന് അസംസ്കൃത പാമോയിലിന്റെ ചുങ്കം 37.5 ശതമാനമായും , സംസ്കരിച്ച പാമോയിലിന്‍റേത് 45 ശതമാനമായും കുറയും.ഇപ്പോള്‍ തന്നെ പാമോയില്‍ ഇറക്കുമതി കാരണം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില തകര്‍ച്ച അനുഭവിക്കുന്ന കേരളത്തിലെ നാളീകേര കര്‍ഷകര്‍ കരാര്‍ കാരണം കൂടുതല്‍ ദുരിതത്തിലകപ്പെടും.കാപ്പി,തേയില,റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നവരും കഷ്ടത്തിലാവും.കരാര്‍ പ്രകാരം വിയത്നാമില്‍ നിന്നും മറ്റും മത്സ്യവും ഇറക്കുമതി ചെയ്‌താല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കും ജോലി നഷ്ട്ടപ്പെടും.ചില ഉല്‍പ്പന്നങ്ങളെ സെന്‍സിറ്റീവ് പട്ടികയിലും, മറ്റു ചില ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് പട്ടികയിലും ഉള്‍പ്പെടുത്തി എന്നത് കൊണ്ടു മാത്രം കര്‍ഷകരുടെ ആശങ്കകള്‍ മാറുന്നില്ല.ഓരോ വര്‍ഷവും ലിസ്റ്റ് പുനരവലോകനം ചെയ്യാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ ഇതിന് വലിയ പ്രസക്തിയുമില്ല.കരാറിലെ കര്‍ഷകദ്രോഹ വ്യവസ്ഥകളെ കുറിച്ചു പഠിയ്ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇതുവരെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല.അതുകൊണ്ട് ആസിയന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകളകറ്റാന്‍ കേന്ദ്രസര്ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം നടപടികള്‍ ഉണ്ടാവണം.