2010, നവംബർ 17, ബുധനാഴ്‌ച

'മാധ്യമ'ത്തിന്റെ അധമ പത്രപ്രവര്‍ത്തനം

മാര്‍ക്സിസ്റ്റ്‌ വിരുദ്ധജ്വരം മൂത്താല്‍ മാധ്യമങ്ങള്‍ എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കും എന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടാവും.അക്കൂട്ടത്തില്‍ പെട്ട ഒരു ഉണ്ടയില്ലാ വെടി 'മാധ്യമം' വാരികയുടെ വക പ്രത്യക്ഷപ്പെട്ടിരിക്കുന്നു.വര്‍ഷങ്ങള്‍ക്കുമുമ്പ് കൈരളി ചാനലിനെ പറ്റി 'ഒരു പാര്‍ട്ടി ചാനലിന്റെ ആസന്ന മരണചിന്തകള്‍' എന്ന ഫീച്ചര്‍ പ്രസിദ്ധീകരിച്ച് ആത്മസുഖം നേടിയ ഈ ജമാഅത്തെ ഇസ്ലാമി വാരിക അവസരം കിട്ടുമ്പോഴെല്ലാം സി പി ഐ എമ്മിനെയും അതിന്റെ നേതാക്കളെയും കുത്തി നോവിക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പാഴ്ശ്രമം അല്പം കൂടിപ്പോയി.കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട കണ്ണൂര്‍ ജില്ലയിലെ പിണറായി എന്ന ഗ്രാമത്തില്‍ പോലും പാര്‍ട്ടിക്ക് ഇനി രക്ഷയില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഒരു വിദ്വാന്‍ എഴുതി പിടിപ്പിച്ച അവാസ്തവങ്ങള്‍ മാധ്യമത്തിന്റെ അധമ പത്രപ്രവര്‍ത്തനത്തിന് ഉത്തമോദാഹരണമാണ്.കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ തട്ടകമായ പിണറായിയില്‍ കൂടുതല്‍ വോട്ടു കിട്ടി എന്ന നുണയാണ് ഇയാള്‍ എഴുതിയിരിക്കുന്നത്.പിണറായി കണ്ണൂര്‍ മണ്ഡലത്തിലാണോ എന്ന് പരിശോധിക്കാനുള്ള സാമാന്യബുദ്ധിപോലും മാന്യ പത്രാധിപര്‍ക്ക് ഇല്ലാതെ പോയത് കഷ്ടം തന്നെ.പിണറായി പഴയ കൂത്തുപറമ്പ് മണ്ഡലത്തിലും പുതിയ ധര്‍മ്മടം മണ്ഡലത്തിലുമാണെന്ന കാര്യം ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?അവിടെ സ.പിണറായിയുടെ ബൂത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണ് കൂടുതല്‍ വോട്ടു കിട്ടിയത്.തദ്ദേശഭരണ തെരഞ്ഞെടുപ്പിലാവട്ടെ പിണറായിയിലെ എല്ലാ വാര്‍ഡുകളിലും എല്‍ ഡി എഫാണ് വിജയിച്ചത്.സി പി ഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ കൊതിക്കുന്ന കുബുദ്ധികള്‍ ഒരു സത്യം ഓര്‍ക്കുക,നിങ്ങള്‍ വിചാരിച്ചാല്‍ ഈ വിപ്ലവ പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.'മാധ്യമം' ആസന്നമരണം ആഗ്രഹിച്ച 'കൈരളി' ഇന്ന് മൂന്ന് ചാനലുകളായി പടര്‍ന്നു പന്തലിച്ച്, നാലാമതൊരു ചാനല്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി അതിന്റെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും നല്‍കി വരുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ ശക്തികള്‍ക്കു മുമ്പില്‍ മുട്ടുമടക്കാനും ഈ പാര്‍ട്ടിയെ കിട്ടില്ല. കുരച്ചോളൂ, ആവുന്നത്ര ഉച്ചത്തില്‍ കുരച്ചോളൂ,പക്ഷെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും...

2010, നവംബർ 15, തിങ്കളാഴ്‌ച

വ്യക്തിഹത്യയും ആക്ഷേപഹാസ്യമോ..?

2009 ലെ ഐ ടി നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് എതിരെ കേസേടുക്കുന്നതില്‍ 'മാത്രഭൂമി'ക്ക് പരിഭവം.ഇന്‍റര്‍നെറ്റിലൂടെയും ഇ മെയിലൂടെയും വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ കേരളത്തില്‍ കര്‍ശനനടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പത്രം അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത്.വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു വ്യക്തികളെ തേജോവധം ചെയ്യുന്നതിരെയാണ് കേരളത്തില്‍ കേസുകളുള്ളത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ എം സംസ്ഥാന സെക്രട്ടേറി പിണറായി വിജയന്‍റേതെന്ന പേരില്‍ മലപ്പുറം ജില്ലക്കാരനായ മൊയ്തു എന്നൊരാള്‍ പ്രചരിപ്പിച്ച വ്യാജ ഇ മെയിലിന്റെ പേരിലാണ് അയാളെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.ഇതിനു മുമ്പും പിണറായിയെ അപകീര്‍ത്തിപെടുത്താന്‍ ചില കുബുദ്ധികള്‍ ഇന്റെര്‍നെറ്റിലൂടെ ശ്രമിച്ചിരുന്നു.പിണറായിയുടേതെന്ന പേരില്‍ ഒരു ഗള്‍ഫുകാരന്റെ കൊട്ടാരം പോലുള്ള വീടിന്റെ ചിത്രം പ്രചരിപ്പിക്കുകയും മാതൃഭൂമി അടക്കമുള്ള മാര്‍ക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങള്‍ അത് ആഘോഷമാക്കി മാറ്റുകയും ചെയ്തത് നാം മറന്നിട്ടില്ല.ജനനേതാക്കളെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ ഇപ്പോള്‍ സൈബര്‍ പോലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നിലപാട് തുടരുക തന്നെ വേണം.നിഷ്കളങ്കമായ ആക്ഷേപഹാസ്യമെന്ന പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.ഇത് പോലുള്ള വ്യക്തിഹത്യകള്‍ തങ്ങളുടെ പത്രമുതലാളിമാര്‍ക്കെതിരെ ഉണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ താല്പര്യമുണ്ട്.അതും ജസ്റ്റ് ഫോര്‍ ജോക്കിന്റെ കൂട്ടത്തില്‍ പെടുത്തുമോ..?

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

മലബാറിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മനോരമയുടെ മനഃപായസം

കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് ,വയനാട് ജില്ലകളില്‍ ഇന്നലെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് നടന്നത് മനോരമയെ മാനസിക ഉന്മാദത്തില്‍ എത്തിച്ചിരിക്കുന്നു.2005 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ബൂത്തുകളില്‍ എത്തിയത് മലബാറിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരയ്ക്കുമെന്നാണ് പത്രമുത്തശ്ശി മനഃപായസമുണ്ണുന്നത്.ഇത് തെളിയിക്കുന്നതിന് ഏതാനും കാരണങ്ങളും ലേഖകന്‍ നിരത്തുന്നു.ഇടതുമുന്നണിയില്‍ നിന്നും അപമാനിതരായി പുറത്തു പോയ വീരേന്ദ്രകുമാറിന്റെ വീറും വാശിയും,ഐ എന്‍ എല്ലിന്റെ യു ഡി എഫ് ബന്ധം,മുരളീധരന്റെ പുറത്തു നിന്നുള്ള സഹായം,ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒഞ്ചിയത്തെ വിമതരുടെയും ജമാഅത്തെ ഇസ്ലാമിയുടേയും മറ്റും സാന്നിദ്ധ്യം എന്നീ അനുകൂല ഘടകങ്ങള്‍ കൊണ്ടാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്നും ഇത് യു ഡി എഫിന്റെ വിജയത്തിന് വഴി തെളിക്കുമെന്നും മനോരമ സ്വപ്നം കാണുന്നു.പോളിംഗ് ശതമാനതിലുണ്ടായ വര്‍ദ്ധന എത് മുന്നണിക്കാണ് ഗുണം ചെയ്തതത് എന്ന് കണ്ടുപിടിക്കാന്‍ 27 നു രാവിലെ വരെ കാത്തിരുന്നാല്‍ മതി.അതിനിടെ മനോരമയുടെ ഈ അഭ്യാസം തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കാനുള്ള അടവായി മാത്രം കണ്ടാല്‍ മതി.2005 ലും ഇപ്പോഴും കോഴിക്കോട് ജില്ലയില്‍ വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണം പരിശോധിച്ചാല്‍ മനോരമയുടെ ഈ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാകും.കോഴിക്കോട് ജില്ലയില്‍ മാത്രം 2005 നെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ നാല് ലക്ഷത്തിനടുത്ത് കുറവ് വന്നിട്ടുണ്ട്.അത് കൊണ്ട് തന്നെ പോളിംഗ് ശതമാനം ഉയര്‍ന്നെങ്കിലും പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടാവില്ല.മനോരമ ആഗ്രഹിക്കുന്നതാണെന്കിലും മലബാറിന്‍റെ ഇടതുപക്ഷ ആഭിമുഖ്യത്തിന് മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്.ഏതായാലും ചൊവ്വാഴ്ച വോട്ടുകള്‍ എണ്ണി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

അയോധ്യ വിധിയുടെ ബാക്കിപത്രം

ആറ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം,അയോധ്യാപ്രശ്നത്തില്‍ അലഹബാദ് ഹൈക്കൊടതിയുടെ വിധി വന്നിരിക്കുന്നു.അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വാദം കേട്ട അലഹബാദ് ഹൈക്കൊടതിയുടെ ലക്നോ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് ഐകകണ്ട്യേന ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും,സമവായത്തിന്റെ പാത തുറക്കുന്ന വിധിപ്രസ്താവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി ഭാഗിച്ചു ബാനധപ്പെട്ടവര്‍ക്ക് നല്‍കാനാണ് ഭൂരിപക്ഷ വിധിയിലൂടെ കോടതി ഉത്തരവിട്ടിരിക്കുന്നത്.കോടതി വിധി അംഗീകരിച്ച് രാജ്യത്തിന്റെ മതേതര പ്രതിഛായക്ക് ഏറെ മങ്ങലേല്‍പ്പിച്ച ഒരു പ്രശനം രമ്യമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാവേണ്ടിയിരുന്നു.എന്നാല്‍ ഈ തര്‍ക്കം സജീവമായി നില നിര്‍ത്തി രാഷ്ട്രീയമായി നേട്ടങ്ങള്‍ കൊയ്യാനാണ് ചിലരുടെയെങ്കിലും ശ്രമമെന്ന് വിധിയ്ക്കു ശേഷം വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.കേസിലെ പ്രധാന കക്ഷികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനും തീരുമാനിച്ചിരിക്കുന്നു.പ്രശ്നത്തില്‍ ഇടപെട്ടു രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ ചുമതലപ്പെട്ടവര്‍, രാഷ്ട്രീയ ലാഭത്തിനു ശ്രമിക്കാതെ അയോധ്യയില്‍ രാമക്ഷേത്രവും പള്ളിയും നിര്‍മ്മിച്ച്‌ രാജ്യത്തിന്റെ മതേതര പൈതൃകം കാത്തു സൂക്ഷിക്കാന്‍ കടമപ്പെട്ടിരിക്കുന്നു.ഇപ്പോഴത്തെ കോടതി വിധി അതിനു നിമിത്തമാവുകയാണെങ്കില്‍ ഒരു രാഷ്ട്രവും അതിലെ ജനതയും രക്ഷപ്പെടും.